Kerala

സാഹോദര്യത്തിന്റെ സന്ദേശം വിളിച്ചോതി ഇന്ന് ചെറിയ പെരുന്നാള്‍

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാള്‍. പെരുന്നാള്‍ നമസ്‌ക്കാരത്തിനായി ഈദ് ഗാഹുകളും മസ്ജിദുകളും ഒരുങ്ങിക്കഴിഞ്ഞു. ഉത്തരേന്ത്യയിലും ദില്ലിയിലും നാളെയാണ് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്. സംസ്ഥാനത്ത് 29 ദിവസത്തെ വ്രതാനുഷ്ഠാനം പൂര്‍ത്തിയാക്കിയാണ് ഇസ്ലാം മത വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്. പൊന്നാനി കടപ്പുറത്താണ് ഇന്നലെ മാസപ്പിറ കണ്ടത്. തുടര്‍ന്ന് വിവിധ ഖാസിമാര്‍ ഇക്കാര്യം സ്ഥിരീകരിച്ചു. ഖാസിമാരുടെ പ്രഖ്യാപനം വന്നതോടെ പള്ളികളില്‍ നിന്നും തഖ്ബീര്‍ ധ്വനികള്‍ മുഴങ്ങി. ഇതോടെ ചെറിയ പെരുന്നാളിന്റെ ആഘോഷങ്ങളിലേക്ക് ഇസ്ലാം മതവിശ്വാസികള്‍ കടന്നു. റമദാനില്‍ കൈവരിച്ച ആത്മവിശുദ്ധിയുടെ കരുത്തുമായാണ് വിശ്വാസികള്‍ ചെറിയ പെരുന്നാളിലേക്ക് പ്രവേശിക്കുന്നത്. ഒരുമിച്ച് കൂടിയും പരസ്പരം സ്‌നേഹം പങ്കുവെച്ചുമാണ് നാളെ കുടുംബങ്ങള്‍ ഒത്തുകൂടുന്നത്. പെരുന്നാളിനെ വരവേല്‍ക്കാന്‍ പള്ളികളും ഈദ്ഗാഹുകളും ഒരുങ്ങി.

വിശ്വാസികള്‍ക്ക് പെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് ഗവര്‍ണറും മുഖ്യമന്ത്രിയും. ചെറിയ പെരുന്നാള്‍ ആഘോഷങ്ങള്‍ ഉന്നതമായ സാഹോദര്യത്തിന്റെ പ്രതിഫലനമാകട്ടെയെന്ന് മുഖ്യമന്ത്രി ആശംസിച്ചു. സമൂഹത്തില്‍ വര്‍ഗീയ വിഷം ചീറ്റി ഐക്യത്തില്‍ വിള്ളലുണ്ടാക്കാന്‍ ശ്രമിക്കുന്ന പിന്തിരിപ്പന്‍ ശക്തികളെ കരുതിയിരിക്കണമെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. ത്യാഗത്തിന്റെയും ഉദാരതയുടെയും മഹിമ വാഴ്ത്തുന്ന ആഘോഷമാണ് ഈദുല്‍ഫിത്തറെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. സ്പീക്കര്‍ എ.എന്‍.ഷംസീറും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ആശംസകള്‍ നേര്‍ന്നു. ഒമാനിലും ഇന്നാണ് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്. ഇതോടെ യുഎഇ ഉള്‍പ്പടെ മുഴുവന്‍ ഗള്‍ഫ് രാജ്യങ്ങളും ഒന്നിച്ച് പെരുന്നാള്‍ ആഘോഷിക്കുകയാണ്. വിപുലമായ ഒരുക്കങ്ങളാണ് ഈദ് ഗാഹുകള്‍ക്കായി ഒരുക്കിയിട്ടുള്ളത്. ഈദ് അല്‍ ഫിത്തര്‍ പ്രമാണിച്ച് 154 തടവുകാര്‍ക്ക് ഒമാന്‍ പൊതുമാപ്പ് നല്‍കി.

 

 

Related Articles

Back to top button
error: Content is protected !!