ടൂർ പാക്കേജിന്റെ മറവില്‍ ഇസ്രായേലിലേക്ക് ആളെ കടത്തി കോടികള്‍ തട്ടി; പ്രതി പിടിയില്‍
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/03/n48544523816802757999738143e3d6fc37a6446268549da041175dc796138d9b37ac26a89cca41be92c74f.jpg?resize=623%2C350&ssl=1?v=1680275817)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: ഇസ്രായേലില്‍ ജോലി വാഗ്ദാനം ചെയ്ത് ടൂര്‍ പാക്കേജിന്റെ മറവില്‍ ആളുകളെ കടത്തിയും കോടികള്‍ തട്ടിയെടുത്ത കേസില്‍ യുവാവ് അറസ്റ്റില്‍.പറവൂര്‍ കൂനമ്മാവ് വെട്ടിക്കല്‍ സാന്‍ജോ ജോസഫിനെയാണ് (38) തൊടുപുഴ ഡിവൈ.എസ്.പി എം.ആര്‍. മധുബാബുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. റോസരി ട്രാവല്‍സ് ഇന്റര്‍നാഷണല്‍ എന്ന സ്ഥാപനത്തിന്റെ മറവില്‍ സാന്‍ജോ എമ്ബതോളം പേരില്‍ നിന്ന് പണം തട്ടിയെടുത്തതായി പൊലീസ് പറഞ്ഞു. തൊടുപുഴയിലും ആലുവയിലും പ്രവര്‍ത്തിച്ചു വന്നിരുന്ന സ്ഥാപനങ്ങളിലായി അഞ്ചു കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയതായാണ് സൂചന.
ഇസ്രായേലിലെ തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്ക് ടൂര്‍ പാക്കേജ് ഒരുക്കിയാണ് ഇടപാടുകാരെ ആകര്‍ഷിച്ചിരുന്നത്. ഇതിനായി ഒന്നര മുതല്‍ ഒന്നേമുക്കാല്‍ ലക്ഷം രൂപയാണ് ഒരോരുത്തരില്‍ നിന്ന് വാങ്ങുന്നത്. ഇതില്‍ പങ്കെടുക്കുന്നവരില്‍ ഇസ്രായേലില്‍ ജോലി ചെയ്യാന്‍ താത്പര്യമുള്ളവര്‍ക്കാണ് ജോലി വാഗ്ദാനം ചെയ്തിരുന്നത്. ഇവരില്‍ നിന്ന് ആറു മുതല്‍ എട്ട് ലക്ഷം രൂപ വരെ ഇയാള്‍ കൈപ്പറ്റിയിരുന്നു.
പണം നല്‍കുന്നവരെ ഗ്രൂപ്പുകളായി ജോര്‍ദാനിലെത്തിച്ച് അവിടെ നിന്ന് ഇസ്രായേലിലേക്ക് കടത്താനായിരുന്നു ഇയാളുടെ പദ്ധതി. പ്രതിയുടെ വാക്ക് വിശ്വസിച്ച് ജോര്‍ദാനിലെത്തിയവരെ ഇയാള്‍ തന്ത്രപൂര്‍വം തിരിച്ചയക്കുകയായിരുന്നു. തുടര്‍ന്നാണ് പണം നല്‍കിയവര്‍ പരാതിയുമായി പൊലീസിനെ സമീപിച്ചത്. അടുത്ത മാസം വിദേശത്തേയ്ക്ക് കടക്കാനുള്ള ഒരുക്കങ്ങള്‍ നടത്തി വരുന്നതിനിടെ കോട്ടയത്ത് വച്ചാണ് സാന്‍ജോ ജോസഫ് പൊലീസിന്റെ പിടിയിലായത്.
അന്വേഷണം നടത്തുന്നതിനിടെ പ്രതിയുടെ കെഎല്‍ 38 ജെ 8249 കാറിന്റെ നമ്ബര്‍ കേന്ദ്രീകരിച്ചുള്ള പരിശോധനയില്‍ കോട്ടയത്തിന് സമീപം പൊലീസിന്റെ കാമറയില്‍ പ്രതിയുടെ വാഹനം പതിഞ്ഞു. തുടര്‍ന്ന് ഇവിടെ വച്ച് കോട്ടയം വെസ്റ്റ് സി.ഐയുടെ സഹായത്തോടെയാണ് തൊടുപുഴ പൊലീസ് പ്രതിയെ പിടികൂടിയത്. തൊടുപുഴയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് പണം അക്കൗണ്ടിലൂടെ ലഭ്യമാക്കിയ സാന്‍ജോയുടെ ബന്ധുക്കളെകുറിച്ചും പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. പല ജില്ലകളിലും ആളുകള്‍ തട്ടിപ്പിനിരയായതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
ഇതേക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുകയാണെന്ന് സി.ഐ വി.സി. വിഷ്ണുകുമാര്‍ പറഞ്ഞു. ഇയാളുടെ കാളിയാറുള്ള ഭാര്യ വീട്ടില്‍ നടത്തിയ പരിശോധനയില്‍ വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച 160 പേരുടെ വിവരങ്ങള്‍ ലഭിച്ചതായി പൊലീസ് അറിയിച്ചു. പ്രതിയുടെ തൊടുപുഴ വടക്കുംമുറിയിലെ അടഞ്ഞു കിടക്കുന്ന ഓഫീസില്‍ ഇന്നലെ പൊലീസ് പരിശോധന നടത്തി. പ്രതിയെ പിന്നീട് കോടതിയില്‍ ഹാജരാക്കി.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-2-scaled.jpg?resize=708%2C2339&ssl=1)