ട്രീ കമ്മിറ്റി ചേരുന്നില്ല : അപകട ഭീഷണി ഉയർത്തി വൻമരങ്ങൾ
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/05/images-45.jpg?resize=300%2C168&ssl=1?v=1716620943)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: മഴക്കാല പ്രതിരോധ മുന്നൊരുക്കങ്ങളുടെ ഭാഗമായി നടത്തുന്ന ദുരന്തനിവാരണ പ്രതിരോധ പ്രവർത്തനങ്ങൾ പലതും നടപ്പാകുന്നില്ലെന്ന് പരാതി. കാലവർഷത്തിനു മുന്നോടിയായി പാതയോരങ്ങളിലും പുറമ്പേക്ക് ഭൂമിയിലും സ്വകാര്യ വ്യക്തികളുടെ പുരയിടങ്ങളിലും ജനങ്ങൾക്ക് ഭീഷണിയായി അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങളും ശിഖരങ്ങളും വെട്ടി മാറ്റണമെന്ന നിർദേശമാണ് പല ഭാഗത്തും നടപ്പാകാതെ പോകുന്നത്. ജില്ലയുടെ പല പ്രധാന പാതയോരങ്ങളോടു ചേർന്നും അപകടകരമായ രീതിയിൽ മരങ്ങൾ തലയുയർത്തി നിൽക്കുന്നുണ്ട്. തൊടുപുഴ -പുളിയൻമല സംസ്ഥാന പാത, അടിമാലി -കുമളി ദേശീയ പാത, കൊല്ലം -തേനി ദേശീയ പാത തുടങ്ങിയ പ്രധാന റോഡുകൾക്കു പുറമേ മറ്റ് പാതകളിലും മരങ്ങൾ അപകട ഭീഷണിയുയർത്തുന്നുണ്ട്.
നേരത്തേ പൂപ്പാറ-കുമളി റൂട്ടിൽ മരം കാറിനു മുകളിൽ വീണ് തൊടുപുഴ സ്വദേശിനിയായ വീട്ടമ്മ മരിച്ച സംഭവമുണ്ടായിരുന്നു. ഇത്തരത്തിലുള്ള അപകടങ്ങൾ ഉണ്ടാകുമ്പോള്
മാത്രമാണ് ഇക്കാര്യത്തിൽ അധികൃതരുടെ ഭാഗത്തു നിന്നും അൽപമെങ്കിലും ഇടപെടലുണ്ടാകുന്നത്. ഇതു കൂടാതെ മരങ്ങൾ ഒടിഞ്ഞു വീണ് വൈദ്യുതി പോസ്റ്റും ലൈനും തകർന്നുണ്ടാകുന്ന നഷ്ടവും ഇതിനു പുറമേയാണ്. മഴക്കാലം ശക്തമാകുന്നതിന് മുൻപ് ജില്ലയിലെ പൊതുമരാമത്ത്, തദ്ദേശ സ്വയംഭരണം, റവന്യു, വനം, വിദ്യാഭ്യാസം, ജലവിഭവം, വൈദ്യുതി എന്നിങ്ങനെ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം എല്ലാ വർഷവും കളക്ടർ വിളിച്ച് ചേർക്കാറുണ്ട്. ഇത്തരം യോഗങ്ങളിലാണ് ജില്ലാ ദുരന്തനിവാരണ അഥോറിറ്റി ചെയർമാൻ കൂടിയായ കളക്ടർ നിർദേശം നൽകുകയും ഉത്തരവുകൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കൈമാറുകയും ചെയ്യുന്നത്. എന്നാൽ ഇത്തരം നിർദേശങ്ങളിൽ പിന്നീട് ഒരു നടപടിയും ഉണ്ടാകാറില്ലെന്നതാണ് വസ്തുത. അപകടകരമായ മരങ്ങൾ മുറിച്ചു നീക്കുന്ന കാര്യത്തിൽ അധികൃതരും കാര്യമായ ശ്രദ്ധ ചെലുത്താറില്ല.
പാതയോരങ്ങളിൽ ഉൾപ്പെടെ സർക്കാർ ഭൂമിയിലെ മരങ്ങളുടെ അപകടാവസ്ഥ അതാത് വകുപ്പുകളും സ്വകാര്യ വ്യക്തികളുടെ പുരയിടങ്ങളിലെ മരങ്ങളുടെ അപകടാവസ്ഥ സ്ഥല ഉടമയും പരിഹരിക്കണമെന്നാണ് വ്യവസ്ഥ. സ്വകാര്യ വ്യക്തികളുടെ പുരയിടത്തിലെ മരത്തിന്റെ അപകടാവസ്ഥ പരിഹരിക്കാൻ അതത് തദ്ദേശ സ്ഥാപനങ്ങൾക്കാണ് ചുമതല. ഇതിന് ആവശ്യമായി വരുന്ന ചെലവ് സ്ഥലം ഉടമയിൽ നിന്നും ഈടാക്കണം. സർക്കാർ ഭൂമിയിലും സ്വകാര്യ വ്യക്തികളുടെ ഭൂമിയിലും നിൽക്കുന്ന മരത്തിന്റെ അപകടാവസ്ഥ സംബന്ധിച്ച് തദ്ദേശ സ്ഥാപനങ്ങളിലെ ട്രീ കമ്മിറ്റി യോഗം ചേർന്നാണ് വിലയിരുത്തേണ്ടത്.
ഇത്തരത്തിൽ യോഗം ചേർന്ന് സർക്കാർ ഭൂമിയിലെ മരത്തിന്റെ അപകടാവസ്ഥ അതത് വകുപ്പ് അധികൃതരേയും സ്വകാര്യ ഭൂമിയിലേത് അതത് സ്ഥലം ഉടമയെയും അറിയിച്ച് ഇതിന് പരിഹാരം കാണണമെന്ന് കളക്ടറുടെ ഉത്തരവിൽ വ്യക്തമായി നിർദ്ദേശിക്കുന്നുണ്ട്. എന്നാൽ നിർദേശങ്ങളും ഉത്തരവുകളും പാഴ് വാക്കായി മാറുന്ന അവസ്ഥയാണ് വർഷങ്ങളായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കണ്ടു വരുന്നത്. മഴ ശക്തമാകുമ്പോള് പോലും പല പഞ്ചായത്തുകളിലും ട്രീ കമ്മിറ്റി ചേരുന്നില്ലെന്നതാണ് വസ്തുത. പാതയോരങ്ങളിൾ മരങ്ങൾ കടപുഴകിയും ശിഖരങ്ങൾ ഒടിഞ്ഞും ജില്ലയിൽ ദുരന്തങ്ങൾ ആവർത്തിക്കുമ്പോഴും അധികൃതർ നോക്കു കുത്തിയായി മാറുന്ന അവസ്ഥയാണ്.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)