ChuttuvattomThodupuzha

തഹസില്‍ദാരുടെ ഓഫീസിന് മുന്‍പില്‍ കുത്തിയിരിപ്പ് സമരവുമായി വയോധിക

തൊടുപുഴ: കൈവശമുള്ള വസ്തുവിന് പട്ടയം നിഷേധിച്ചതില്‍ നവകേരള സദസില്‍ പരാതി നല്‍കിയിട്ടും നടപടി ഉണ്ടാകാത്തതില്‍ പ്രതിഷേധിച്ച് വയോധികയായ വീട്ടമ്മ തൊടുപുഴ തഹസില്‍ദാരുടെ ഓഫീസിന് മുന്‍പില്‍ കുത്തിയിരിപ്പ് സമരം ആരംഭിച്ചു. ആലക്കോട് കലയന്താനി കുറിച്ചിപ്പാടം ആലയ്ക്കല്‍ അമ്മിണി (73) യാണ് സമരം നടത്തുന്നത്. അമ്പത് വര്‍ഷത്തോളമായി കൈവശമുള്ള സര്‍ക്കാര്‍ തരിശ് ഭൂമിക്ക് പട്ടയം ലഭിക്കാന്‍ 25 വര്‍ഷത്തോളമായി ഇവര്‍ സര്‍ക്കാര്‍ ഓഫീസുകള്‍ കയറി നടക്കുകയാണ്. ഇവരുടെ കൈവശ ഭൂമിക്ക് പട്ടയം നല്‍കാമെന്ന് ആലക്കോട് വില്ലേജ് ഓഫീസ് അധികൃതര്‍ റിപ്പോര്‍ട്ട് നല്‍കിയെങ്കിലും അപേക്ഷ താലൂക്ക് ഓഫീസില്‍ കെട്ടികിടക്കുകയാണ്. ഒടുവില്‍ കഴിഞ്ഞ നവകേരള സദസിലും പരാതി നല്‍കിയിരുന്നു.
പരാതി താലൂക്ക് ഓഫീസിലേയ്ക്ക് കൈമാറിയെങ്കിലും യാതൊരു നടപടിയും ഉണ്ടാകാത്തതിനാലാണ് തഹസില്‍ദാരുടെ ഓഫീസിന് മുന്‍പില്‍ കുത്തിയിരിപ്പ് സമരം ആരംഭിച്ചതെന്ന് അമ്മിണി പറഞ്ഞു.

1975 മുതല്‍ കലയന്താനി പാത്തിക്കപ്പാറ ഭാഗത്ത് സര്‍ക്കാര്‍ തരിശ് ഭൂമിയില്‍ കുടില്‍കെട്ടി താമസിച്ചു വന്നിരുന്നതാണ് താനും ഭര്‍ത്താവ് കൊച്ചുകുഞ്ഞും എന്ന് അമ്മിണി പറയുന്നു. 1995 ല്‍ വെള്ളിയാമറ്റം പഞ്ചായത്തില്‍ നിന്നും ചെറിയ വീട് നിര്‍മിച്ച് നല്‍കിയിട്ടുണ്ട്. വൈദ്യുതി കണക്ഷനും വീട്ടു നമ്പരില്‍ റേഷന്‍കാര്‍ഡും ഉണ്ട്. ഇക്കാലം മുതല്‍ പട്ടയം ലഭിക്കുന്നതിന് നിരവധി അപേക്ഷകള്‍ നല്‍കിയിരുന്നു. 2003 ല്‍ നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തില്‍ ഫയല്‍ (സി3-10635/03) നിലവിലുണ്ട്. എന്നാല്‍ ഞാന്‍ താമസിക്കുന്ന വസ്തുവിനോട് ചേര്‍ന്നുള്ള വ്യക്തി തങ്ങളുടെ കൈവശമുണ്ടായിരുന്ന സ്ഥലം അതിക്രമിച്ച് കയറി ഷെഡ് നിര്‍മിച്ചതായി അമ്മിണി പറയുന്നു. ഇതു സംബന്ധിച്ച് നല്‍കിയ പരാതിയില്‍ തഹസില്‍ദാറുടെ നേതൃത്വത്തില്‍ സ്ഥലത്തെത്തി ഷെഡ് പൊളിച്ചു മാറ്റിയിരുന്നു. എന്നാല്‍ തങ്ങളുടെ വസ്തുവിന് പട്ടയം നല്‍കാനുള്ള അപേക്ഷ നിരസിക്കപ്പെടുകയാണ്. ഭര്‍ത്താവ് കൊച്ച് കുഞ്ഞ് 2017 ല്‍ മരിച്ചു. ഭര്‍ത്താവിന്റെ സംസ്‌കാര ചടങ്ങുകള്‍ പോലും എതിര്‍ കക്ഷികള്‍ തടയാന്‍ ശ്രമിച്ചു. തങ്ങള്‍ക്കെതിരേ എതിര്‍കക്ഷികള്‍ കോടതിയില്‍ വ്യാജ പരാതി നല്‍കിയതായും അമ്മിണി പറയുന്നു. ഇതിനിടെ തങ്ങളുടെ സ്ഥലം കൈയറിയ വസ്തുവിന് എതിര്‍ കക്ഷിക്ക് പട്ടയം നല്‍കിയതായും അമ്മിണി പറയുന്നു. അതേസമയം അമ്മിണിയെ അനുനയിപ്പിക്കാന്‍ താലൂക്ക് ഓഫീസ് അധികൃതര്‍ ശ്രമിച്ചെങ്കിലും പട്ടയ വിഷയത്തില്‍ നടപടി ഉണ്ടാകാതെ സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്ന നിലപാടിലാണ് അമ്മിണി. സമരം അവസാനിപ്പിച്ച് തങ്ങളോടൊപ്പം എത്തി കൈവശ ഭൂമി കാണിച്ച് തരണമെന്ന് താലൂക്ക് അധികൃതര്‍ ആവശ്യപ്പെട്ടെങ്കിലും സമരം നിര്‍ത്താന്‍ അമ്മിണി തയാറായില്ല. തുടര്‍ന്ന് അഭിഭാഷകന്‍ അഡ്വ. ടോം ജോസഫ് മുഖാന്തിരമാണ് താലൂക്ക് അധികൃതര്‍ അമ്മിണിയുടെ കൈവശ ഭൂമിയില്‍ സന്ദര്‍ശനം നടത്തിയത്.
ബുധനാഴ്ച്ച രാവിലെ 10 മുതല്‍ ആരംഭിച്ച കുത്തിയിരിപ്പ് സമരം വൈകിട്ട് 5 ഓടെ സമാപിച്ചു. ഇന്ന് രാവിലെ 10 ന് വീണ്ടും സമരം ആരംഭിക്കുമെന്ന് അമ്മിണി പറഞ്ഞു.

 

Related Articles

Back to top button
error: Content is protected !!