IdukkiThodupuzha

മൂന്നാംതവണയും കൗമാരക്കാരനായ കാമുകനൊപ്പം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി നാടുവിട്ടു

തൊടുപുഴ: മൂന്നാംതവണയും കൗമാരക്കാരനായ കാമുകനൊപ്പം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി നാടുവിട്ടു. തുടര്‍ച്ചയായുള്ള പെണ്‍കുട്ടിയുടെ തിരോധാനം പോലീസിന് വന്‍ തലവേദനയാണ് സൃഷ്ടിക്കുന്നത്. മൂലമറ്റം സ്വദേശിനിയായ 14 കാരിയെ മൂന്നാം തവണയാണ് കഴിഞ്ഞ ദിവസം വീട്ടില്‍ നിന്നും കാണാതാവുന്നത്. സംഭവത്തില്‍ കാഞ്ഞാര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മാതാപിതാക്കളും മൂത്ത രണ്ട് സഹോദരിമാരുമുള്ള പെണ്‍കുട്ടി ആദ്യം മൂവാറ്റുപുഴ ആയവനയിലായിരുന്നു താമസിച്ചിരുന്നത്. രണ്ട് മാസങ്ങള്‍ക്ക് മുമ്പ് ഇവിടെ വച്ചാണ് കുട്ടിയെ ആദ്യം കാണാതാവുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ കല്ലൂര്‍ക്കാട് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയപ്പോള്‍ പെണ്‍കുട്ടി മൂവാറ്റുപുഴ സ്വദേശിയായ 15 കാരനായ കാമുകനുമായി നാടു വിട്ടതാണെന്നു കണ്ടെത്തി. പോലീസ് ഇവരെ തിരികെയെത്തിച്ച് കോടതിയില്‍ ഹാജരാക്കി. തുടര്‍ന്ന് കോടതി നിര്‍ദ്ദേശാനുസരണം രക്ഷിതാക്കളുടെയും സഹോദരിമാരോടൊപ്പം പോയ പെണ്‍കുട്ടിയുടെ കുടുംബം പിന്നീട് മൂലമറ്റത്ത് താമസം തുടങ്ങുകയായിരുന്നു. എന്നാല്‍ ഒരു മാസത്തിന് ശേഷം വീണ്ടും കുട്ടിയെ മൂലമറ്റത്തെ വീട്ടില്‍ നിന്നും കാണാതായി. കാഞ്ഞാര്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയതിനെ തുടര്‍ന്ന് പെണ്‍കുട്ടി വീണ്ടും കാമുകനുമായി നാടു വിട്ടതായി കണ്ടെത്തുകയും ഇവരെ പോലീസ് കോടതിയില്‍ ഹാജരാക്കുകയും കോടതി കുട്ടിയെ രക്ഷിതാക്കളോടൊപ്പം വിടുകയും ചെയ്തു.
കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരമാണ് പെണ്‍കുട്ടിയെ വീണ്ടും മൂലമറ്റത്തെ വീട്ടില്‍ നിന്നും കാണാതായത്. ഇത്തവണയും പെണ്‍കുട്ടിയോടൊപ്പം കൗമാരക്കാരനായ കാമുകനെയും കാണാതായി. തുടര്‍ന്ന് പിതാവ് കാഞ്ഞാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. മകളുടെ കാമുകന്‍ കുട്ടിയെ നിരന്തരമായി തന്റെ ഫോണിലാണ് താനറിയാതെ ബന്ധപ്പെട്ടിരുന്നതെന്ന് പിതാവ് പോലീസിനോട് പറഞ്ഞു. ഇത്തവണ പെണ്‍കുട്ടി അച്ഛന്റെ മൊബൈല്‍ ഫോണുമായാണ് സ്ഥലം വിട്ടതെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അടിക്കടി കാണാതാവുന്നത് പോലീസിനും ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ഇത്തവണ പെണ്‍കുട്ടിയെ കണ്ടെത്തി കൗണ്‍സിലിംഗ് നല്‍കുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കുന്നതിനുള്ള ആലോചനയിലാണ് പോലീസ്.

 

Related Articles

Back to top button
error: Content is protected !!