ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകൾ അടുത്ത മാസത്തോടെ ജില്ലയുടെ വിവിധ റോഡുകളിൽ മിഴി തുറക്കും
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2022/03/images-14.jpeg?resize=620%2C387&ssl=1?v=1646623677)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: മോട്ടോർ വാഹന വകുപ്പിന്റെ കണ്ണു വെട്ടിച്ചുള്ള നിയമലംഘനങ്ങൾ പിടികൂടാൻ സ്ഥാപിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കാമറകൾ അടുത്ത മാസത്തോടെ ജില്ലയുടെ വിവിധ റോഡുകളിൽ മിഴി തുറക്കും. അതിനൂതന കാമറക്കണ്ണുകൾ എല്ലാ നിയമലംഘനങ്ങളും ഒപ്പിയെടുക്കും.
ജില്ലയിലാകെ 72 കാമറകളാണ് സ്ഥാപിക്കുന്നത്. ഇതിൽ ആദ്യഘട്ടമായി 38 കാമറകൾ അടുത്ത മാസത്തോടെ പ്രവർത്തനസജ്ജമാകും. തൊടുപുഴ ടൗണിൽ ഒന്നാം ഘട്ടത്തിൽ 12 കാമറകളാണ് സ്ഥാപിക്കുന്നത്. വാഹനപരിശോധന നടത്തുന്ന ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടാലും കാമറയിൽനിന്നു ലഭിക്കുന്നചിത്രത്തിന്റെ പേരിൽ പിഴയടക്കാനുള്ള നോട്ടീസ് വാഹനയുടമകളെ തേടി വീട്ടിൽ വരും.
നഗരത്തിലെ പ്രധാന ജംഗ്ഷനുകളിലും വാഹനത്തിരക്കേറിയ റോഡുകളിലുമാണ് ആർട്ടിഫിഷൽ ഇന്റലിജൻസ് കാമറകൾ സ്ഥാപിക്കുന്നത്. കെൽട്രോണാണ് ഈ ആധുനിക കാമറകൾ നിർമിച്ചിരിക്കുന്നത്. ഒരു കാമറയ്ക്ക് മാത്രം 50000 രൂപയാണ് നിർമാണച്ചെലവ്. ഇവ ഘടിപ്പിക്കാനുള്ള തൂണുകൾ സ്ഥാപിക്കുന്നതുൾപ്പടെയുള്ള ചെലവ് പുറമെ വരും. കാമറകൾ സ്ഥാപിക്കുന്നതിനുള്ള കേന്ദ്രങ്ങളെ സംബന്ധിച്ച് കഴിഞ്ഞ വർഷം തന്നെ വിശദമായ പഠനം നടത്തിയിരുന്നു. കൂടുതൽ വാഹനങ്ങൾ സഞ്ചരിക്കുന്ന റോഡുകളിലാണ് പ്രധാനമായും കാമറകൾ സ്ഥാപിക്കുന്നത്.
നിയമലംഘനം നടത്തി തിരക്കേറിയ റോഡിലൂടെ പോകുന്നവരെ അധികൃതർ തടഞ്ഞു നിർത്തി പിടികൂടുന്നതിനു പകരം കാമറക്കണ്ണിൽ കുടുക്കുന്നതാണ് പദ്ധതി. പ്രത്യേക സംവിധാനങ്ങൾ ക്രമീകരിച്ചിരിക്കുന്ന കാമറയിൽ നിയമലംഘനം നടത്തി പോകുന്ന വാഹന യാത്രക്കാരന്റെ ഫോട്ടോ, വാഹന നന്പർ, വാഹനം ഉൾപ്പെടെ പതിയും. കാമറകളുടെ കണ്ട്രോൾ റൂം തൊടുപുഴ വെങ്ങല്ലൂരിലുള്ള ഇടുക്കി എൻഫോഴ്സ്മെന്റ് ഓഫിസിലാണ് സ്ഥാപിച്ചിരിക്കുന്നത്. ജില്ലയിൽ എവിടെ നിയമലംഘനം നടന്നാലും ഇതിന്റെ ചിത്രം തൊടുപുഴയിലെ കണ്ട്രോൾ റൂമിൽ ലഭിക്കും. നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ വാഹന ഉടമയുടെ പേരിൽ നോട്ടിസ് അയച്ച് മോട്ടോർ വാഹന ചട്ടപ്രകാരമുള്ള നടപടികൾ നടത്തും.
സോളാർ പാനൽ ഉപയോഗിച്ച് പ്രവർത്തിക്കുന്ന കാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ ഇന്റർനെറ്റ്വൈഫൈ സംവിധാനത്തിൽ ആണ് കണ്ട്രോൾ റൂമിൽ എത്തുക. അതിനാൽ ഇതിന് കേബിളിന്റെ ആവശ്യമില്ല.
മോട്ടോർ വാഹനവകുപ്പ് സേഫ് സോണ് പദ്ധതിയുടെ ഭാഗമായി നടത്തുന്ന വിവിധ പദ്ധതികളുടെ ഭാഗമായാണ് നിയമലംഘനങ്ങൾ പിടികൂടാൻ ആർട്ടിഫിഷൽ ഇന്റലിജൻസ് കാമറകൾ സ്ഥാപിക്കുന്നത്. കാമറകൾ സ്ഥാപിക്കുന്നതോടെ അപകടങ്ങളും കുറയ്ക്കാൻ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)